ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ നായെ അഴിച്ചുവിട്ടു കടിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തി(32)നെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.35 ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്‌.ഐ എം.സി. അഭിലാഷ്, പൊലീസുകാരായ ശ്യാം, അനീഷ് എന്നിവരെത്തിയത്. വീടിനു മുന്‍വശത്തെത്തിയ ഇവർക്കു​നേരെ ഭീഷണി മുഴക്കിയ ശരത്ത്, കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. പൊലീസുകാർ ബഹളംവെച്ച് നായെ കൂട്ടില്‍ കയറ്റിയശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പോലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു

Post a Comment