ന്യൂഡല്‍ഹി : കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന് ഒറ്റഘട്ടത്തിലായി നടക്കും.വോട്ടെണ്ണല്‍ മെയ് 13ന് നടക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 5.21 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.ഇതില്‍ 9.17 ലക്ഷം പേര്‍ കന്നി വോട്ടര്‍മാരാണ്. ഏപ്രില്‍ ഒന്നിന് 18 വയസ് തികയുന്നവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും. സംസ്ഥാനത്ത് 2. 59 കോടി വനിതാ വോട്ടര്‍മാരുമുണ്ട്. 80 വയസ് കഴിഞ്ഞവര്‍ക്കും ശാരീരിക പരിമിതകള്‍ ഉള്ളവര്‍ക്കും വീട്ടില്‍ വെച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. 58,272 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. 1320 ബൂത്തുകളില്‍ എല്ലാ ജീവനക്കാരും വനിതകളാകും.പ്രശ്‌നബാധിത ബൂത്തുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. 29,121 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.


224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. ഭരണത്തിലുള്ള ബിജെപിക്ക് നിലവില്‍ 118 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസ് 72, ജെഡിഎസ് 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 224 സീറ്റുകളില്‍ 150 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. കോണ്‍ഗ്രസും ജെ ഡി എസും യഥാക്രമം 124, 93 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.

Post a Comment