നീലഗിരി: പാടന്തറ മര്‍കസ് വര്‍ഷത്തില്‍ നടത്തുന്ന സമൂഹ വിവാഹ പരിപാടി ഈ വര്‍ഷം ഫെബ്രുവരി 26ന് നടക്കും. കടുത്ത സാമ്പത്തിക പരാധീനതകള്‍ മൂലം വിവാഹിതരാവാന്‍ കഴിയാതിരുന്ന 800 പേര്‍ ഇത്തവണ വിവാഹിതരവാവും. ഗുരുതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അര്‍ഹരായ എണ്ണൂറ് പേരാണ് വിവാഹത്തിനൊരുങ്ങുന്നത്.

കൃഷിയിലും തോട്ടം തൊഴിലിലും മറ്റ് കുറഞ്ഞ വേതനമുള്ള ജോലികളിലും ഏര്‍പ്പെടുന്ന ദരിദ്രരായ കുടുംബങ്ങളാണ് പ്രദേശത്ത് ഭൂരിപക്ഷവും. അറുപതോളം മഹല്ലുകളിലും ചേരികളിലുമായി അനേകം യുവതി യുവാക്കളാണ് ഇവിടെയുള്ളത്. ഇവരില്‍ നിന്നുള്ള 800 പേരെയാണ് വിവാഹത്തിലൂടെ ഒരുമിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിം ഇതര മതസ്ഥരായ 50ഓളം പേരും വിവാഹിതരാവും. ഇവര്‍ ആചാരപ്രകാരം പാടന്തറയിലെ ക്ഷേത്രങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം വേദിയിലേക്കെത്തും

ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍ സംഘാടന ചുമതല നിര്‍വഹിക്കുന്ന സമൂഹവിവാഹ പദ്ധതിക്ക് എപി സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്. പുതിയ ജീവിതാരംഭത്തിന് താങ്ങാകാനുള്ള സമ്മാനമായി മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും 25,000 രൂപയുമാണ് ദമ്പതികള്‍ക്ക് നല്‍കിയിരുന്നത്. ഈ വര്‍ഷവും മോശമല്ലാത്ത സമ്മാനങ്ങള്‍ നല്‍കണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിശാലമായ പന്തല്‍ സൗകര്യവും ഭക്ഷണവും സംഘാടകര്‍ ഒരുക്കാറുണ്ട്.

2014ലാണ് പാടന്തറ മര്‍കസ് സമൂഹ വിവാഹം എന്ന ദൗത്യത്തിലേക്ക് കടന്നത്. ആ വര്‍ഷം 114 വധൂവരന്മാരുടെ വിവാഹ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാക്കിയത്. 2015ല്‍ 260 പേരെയും 2017ല്‍ 346 പേരെയും 2019ല്‍ 400 പേരെയും ഒരുമിപ്പിക്കാന്‍ മര്‍കസിനായി

Post a Comment